
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത വിദേശ പൗരൻ ആശുപത്രിയിൽ മരിച്ചു. 77 വയസുകാരനായ ജർമൻ പൗരനാണ് വെസ്റ്റ് ഡെൽഹിയിലെ ദീൻ ദയാൽ ഉപധ്യായ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാൾ ഇന്ത്യൻ വംശജനായ ഇയാൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂലൈ 26ന് വന്നിറങ്ങിയ അശോക് കുമാർ എന്ന ജർമൻ പൗരനെ അവിടെ കാത്തിരിക്കുകയായിരുന്ന സിബിഐ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇന്റർപോൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായി ഉദ്യോഗസ്ഥർ കാത്തിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് കളിപ്പാട്ടങ്ങളിൽ നിന്നായി ആറ് കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തു. 270 ക്യാപ്‍സ്യൂളുകളായാണ് ഇയാൾ ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇയാളെ തിഹാർ ജയിലിലേക്ക് അയച്ചു. ഓഗസ്റ്റ് 14ന് ശാരീരിക അവശതകൾ പ്രകടമാക്കിയതിനെ തുടർന്ന് ദീൻദയാൽ ഉപധ്യായ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണത്തിന് പിന്നാലെ പോസ്റ്റ്മോർട്ടത്തിനും മറ്റ് നിയമനടപടികൾ പൂർത്തിയാക്കുന്നതിനും വേണ്ടി ദില്ലി പൊലീസ് ജർമൻ എംബസിയുമായി ബന്ധപ്പെട്ട് ഇയാളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ തേടി. കുടുംബാംഗങ്ങളെ ബന്ധപ്പെട്ടെങ്കിലും അവരാരും ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെന്നാണ് അശോക് കുമാറിന്റെ അഭിഭാഷകൻ പ്രതികരിച്ചത്.
അമേരിക്കയിലുള്ള സഹോദരൻ ഇ-മെയിൽ വഴി അഭിഭാഷകനോട് സംസാരിച്ചു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ഇയാളുടെ ആരോപണം. കുടുംബത്തിൽ നിന്നോ ജർമൻ എംബസിയിൽ നിന്നോ അനുകൂല നിലപാട് ഇതുവകെ ലഭിക്കാത്തതിനാൽ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവൂ എന്നും അഭിഭാഷകൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam