
ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയിൽ തവളുടെ കാൽ കണ്ടെത്തി. ഗാസിയാബാദിലെ ഒരു ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയിലാണ് തവളയുടെ കാലിന്‍റെ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ യുവാവിന്‍റെ പരാതിയിൽ പൊലീസ് ബേക്കറി ഉടമയ്ക്കെതിരെ കേസെടുത്തു. യുവാവ് വീട്ടിലെത്തി സമൂസ കഴിക്കുന്നതിനിടെയാണ് ഉള്ളിൽ തവളയുടെ ശരീരഭാഗം കണ്ടെത്തിയത്.
ഇതോടെ ഉപഭോക്താവ് സമൂസയുമായി ബേക്കറിയിലെത്തി. സമൂസയ്ക്കുള്ളിൽ തവളയുടെ കാൽ എങ്ങനെ വന്നുവെന്ന് ചോദിച്ച് ഉടമയോട് വഴക്കിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആദ്യം ബേക്കറിയിലെത്തിയ യുവാവിനോട് ജീവനക്കാർ സംസാരിക്കുന്നതും പിന്നീട് ഉടമയെ വിളിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബേക്കറി ഉടമയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഭക്ഷ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തവളയുടെ കാലടങ്ങിയ സമൂസയടക്കം സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പും അറിയിച്ചു.
Read More : കഞ്ചാവ് വിൽപ്പനക്കാരുടെ കൈവശം കുറേ മിഠായികൾ, സംശയം തോന്നി ലാബിലയച്ചു, പരിശോധന റിപ്പോർട്ട് ഞെട്ടിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam