
ദില്ലി: ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന സംഘം ദില്ലിയിൽ പിടിയിൽ. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് പണവും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തി. പഞ്ചാബിൽ നിന്നുള്ള സംഘവും വാതുവയ്പ്പിന് പിന്നിലുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
രാഹുൽ ഗാർഗ് (30), കുണാൽ ഗാർഗ് (30), സഞ്ജീവ് കുമാർ (50), അശോക് ശർമ(51), ധർമാത്മ ശർമ (46), കനയ്യ (21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് സംഘത്തെ വലയിലാക്കിയതെന്ന് ദില്ലി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സമീർ ശർമ പറഞ്ഞു. ദില്ലിയിലെ ചന്ദർ വിഹാർ എന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു വാതുവയ്പ്പ് സംഘം പ്രവർത്തിച്ചിരുന്നതെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
രണ്ട് ലാപ്ടോപ്, മൂന്ന് റൗട്ടറുകൾ, രണ്ട് എൽഇഡി ടെലിവിഷൻ സെറ്റുകൾ, 10 മൊബൈൽ ഫോണുകൾ, വോയ്സ് റെക്കോർഡറുകൾ, 74,740 രൂപ എന്നിവയും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ഐപിസി 3,4,9, 55 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam