ക്വാറന്‍റൈനില്‍ നിന്ന് ചാടിപ്പോയ ഐപിഎസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും പിടികൂടി ആശുപത്രിയിലാക്കി

By Web TeamFirst Published Mar 17, 2020, 11:31 AM IST
Highlights

കഴിഞ്ഞ ആഴ്ച ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. 

ദില്ലി: ദില്ലി എയർപോർട്ടിലെ ക്വാറന്‍റൈനില്‍ നിന്ന് ചാടിപ്പോയ ഐപിഎസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും പൊലീസ് പിടികൂടി. പട്നയില്‍ നിന്നും പിടികൂടിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാഞ്ചിയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡോക്ടറായ ഭാര്യയുമാണ് 14 ദിവസത്തെ ക്വാറന്‍റൈനില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ചാടിപ്പോയ ഇവരെ അധികൃതര്‍ പിന്തുടര്‍ന്നാണ് പാട്നയിൽ നിന്നും പിടികൂടിയത്. ഹോട്ടലില്‍ നിന്നും പിടികൂടിയ ഇവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 13നാണ് ഇരുവരും ദില്ലിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, തങ്ങള്‍ക്ക് കൊറോണ ബാധയില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. തങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്നും പരിശോധിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. അതുകൊണ്ടാണ് നിരീക്ഷണത്തിന് നിൽക്കാത്തത്. മാർച്ച് എട്ടിനാണ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് കൊറോണ പടര്‍ന്നു. ഇതോടെ സന്ദര്‍ശനം അവസാനിപ്പിച്ച് തിരിച്ചെത്തുകയായിരുന്നു എന്നാണ് ദമ്പതികള്‍ അധികൃതരോട് പറഞ്ഞത്. 

click me!