
ദില്ലി: ദില്ലി എയര്‍പോര്‍ട്ടിലെ ക്വാറന്‍റൈനില്‍ നിന്ന് ചാടിപ്പോയ ഐപിഎസ് ഓഫിസറെയും ഭാര്യയെയും പട്നയില്‍ നിന്ന് പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഓഫിസറും ഡോക്ടറായ അദ്ദേഹത്തിന്‍റെ ഭാര്യയുമാണ് 14 ദിവസത്തെ ക്വാറന്‍റൈനില്‍നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഇറ്റലിയില്‍ നിന്നാണ് ഇവര്‍ എത്തിയത്. രക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്ന അധികൃതര്‍ പട്നയിലെ ഹോട്ടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 13നാണ് ഇവര്‍ വിമാനം വഴി ദില്ലിയിലെത്തിയത്.
തനിക്കും ഭാര്യക്കും കൊവിഡ് 19 ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഇയാളുടെ വാദം. ഞങ്ങളെ പരിശോധിച്ച എയര്‍പോര്‍ട്ട് അധികൃതര്‍ പോകാന്‍ അനുവാദം നല്‍കി. അതുകൊണ്ടാണ് ക്വാറന്‍റൈനില്‍ നില്‍ക്കാതെ തിരിച്ചതെന്ന് ഇവര്‍ പറഞ്ഞു. മാര്‍ച്ച് എട്ടിനാണ് ഇവര്‍ ഇറ്റലി സന്ദര്‍ശിക്കാന്‍ പോയത്. കൊവിഡ് 19 വ്യാപിച്ചതോടെ 13ന് തിരിച്ചെത്തി. ഇറ്റലിയില്‍ നിന്ന് എത്തുന്നവരെ കുറഞ്ഞത് 14 ദിവസമെങ്കിലും നിരീക്ഷിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 114 പേര്‍ക്കാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ചത്. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam