
ദില്ലി: ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാണോ എന്നതിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ ഭിന്നത. വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമെന്ന് ജസ്റ്റിസ് രാജീവ് ഷക്ദർ വിധിച്ചു. ഭർത്താവിന് പരിരക്ഷ നല്കുന്ന ഐപിസി 375ആം വകുപ്പിലെ ഇളവ് ഭരണഘടനാവിരുദ്ധമല്ലെന്ന് ബഞ്ചിലെ മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കറിൻറെ വിധിയിൽ പറയുന്നു. വിപരീത വിധികൾ വന്ന സാഹചര്യത്തിൽ കേസ് സുപ്രീംകോടതി പരിഗണിക്കട്ടെ എന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമല്ല. ഇതിനെതിരെ സന്നദ്ധ സംഘടനകൾ നല്കിയ ഹർജിയാണ് ദില്ലി ഹൈക്കോടതി കേട്ടത്.
ദാമ്പത്യബന്ധത്തിലെ ബലാത്സംഗം;സര്‍വ്വേയിലെ കണ്ടെത്തല്‍
ഭാര്യ(wife)യുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം(sex) ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം (rape) ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സർവേ (NFHS5) പ്രകാരം, ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് രാജ്യത്തെ വലിയൊരു വിഭാഗം പുരുഷന്മാരും പറയുന്നു. പ്രധാനമായും മൂന്ന് സന്ദർഭങ്ങളാണ് സെക്സ് നിഷേധിക്കാൻ കാരണമായി സൂചിപ്പിച്ചത്. ഒന്ന് ഭർത്താവിന് ലൈംഗികമായി പകരുന്ന രോഗമുണ്ടെങ്കിൽ, രണ്ടാമതായി അയാൾ മറ്റ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ അതുമല്ലെങ്കിൽ ഭാര്യക്ക് ക്ഷീണം തോന്നുമ്പോഴോ, മൂഡിലാതിരിക്കുമ്പോഴോ ഒക്കെ ഭാര്യക്ക് തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാമെന്ന് 80 ശതമാനം സ്ത്രീകളും, 66 ശതമാനം പുരുഷന്മാരും സമ്മതിക്കുന്നു. എന്നാൽ ഭർത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടത് ഭാര്യയുടെ കടമായാണെന്ന് എട്ട് ശതമാനം സ്ത്രീകളും 10 ശതമാനം പുരുഷന്മാരും അവകാശപ്പെട്ടു. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഭർത്താവിന് സെക്സ് നിരസിക്കാൻ ഭാര്യക്ക് അവകാശമില്ലെന്ന് അവർ പറഞ്ഞു.