ഷീനാ ബോറ മരിച്ചിട്ടില്ല?! ഗുവാഹത്തി വിമാനത്താവളത്തിൽ കണ്ടത് ഷീനാ ബോറയെയോ?

By Sreenath ChandranFirst Published Jan 8, 2023, 7:33 PM IST
Highlights

സ്വന്തം മകളെ ഇന്ദ്രാണി കത്തിച്ച് കളഞ്ഞെന്ന് സിബിഐ കണ്ടെത്തിയെങ്കിലും അത് സമ്മതിച്ച് തരാൻ ഇന്ദ്രാണി ഇപ്പോഴും ഒരുക്കമല്ല. ഷീന ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണി ഇപ്പോഴും ആവർത്തിക്കുന്നു. ഗുവാഹത്തി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവുണ്ടെന്നാണ് ഇന്ദ്രാണിയുടെ ഒടുവിലത്തെ അവകാശവാദം. 

മുംബൈ: സിനിമാ കഥയെ വെല്ലുന്നതാണ് ഷീനാ ബോറ വധക്കേസിൽ ഇതുവരെ കേട്ടതെല്ലാം. ഷീനാ ബോറ കേസിൽ ഇതുവരെ പുറത്ത് വന്ന വിവരങ്ങളെല്ലാം ഒരൽപം അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. ഇന്ദ്രാണി മുഖർജി സ്വന്തം ചോരയെ, സ്വത്ത് നഷ്ടമാവാതിരിക്കാൻ കൊന്ന് കളഞ്ഞെന്നാണ് സിബിഐ കുറ്റപത്രം. തന്‍റെ ഇപ്പോഴത്തെ ഭർത്താവിന്‍റെ മകനുമായി മുൻ ഭർത്താവിലുണ്ടായ മകൾക്കുള്ള പ്രണയ ബന്ധവും ഇന്ദ്രാണിയുടെ പകയ്ക്ക് കാരണമായി. സ്വന്തം മകളെ ഇന്ദ്രാണി കത്തിച്ച് കളഞ്ഞെന്ന് സിബിഐ കണ്ടെത്തിയെങ്കിലും അത് സമ്മതിച്ച് തരാൻ ഇന്ദ്രാണി ഇപ്പോഴും ഒരുക്കമല്ല. ഷീന ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണി ഇപ്പോഴും ആവർത്തിക്കുന്നു. ഗുവാഹത്തി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവുണ്ടെന്നാണ് ഇന്ദ്രാണിയുടെ ഒടുവിലത്തെ അവകാശവാദം. 

ഷീനയെ കണ്ടു!! ഗുവാഹത്തി  വിമാനത്താവളത്തിൽ 

ഇന്ദ്രാണി മുഖർജിയുടെ അഭിഭാഷക സവീന ബേദിയാണ് ഷീനയെ നേരിൽ കണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്നത്. കൊലപാതക കേസിൽ അറസ്റ്റിലാവുന്നതിനും മുൻപ് മുതൽ ഇന്ദ്രാണി മുഖർജിയും ആയി അടുപ്പമുള്ള അഭിഭാഷകയാണ് ഇവർ. കഴിഞ്ഞ ആഴ്ച ഗുവാഹത്തിയിൽ വിമാനത്താവളത്തിൽ വച്ച്  ഷീനയെ പോലെ ഒരാളെ കണ്ടു. സംശയം തീർക്കാൻ ഒപ്പമുള്ള സഹപ്രവർത്തകനുമൊത്ത് ഒരു പദ്ധതി തയ്യാറാക്കി. ഷീനയെ പുറകിൽ കാണാൻ കഴിയും വിധം സവീന ഒരു വീഡിയോ ചിത്രീകരിച്ചു. ആരെങ്കിലും ശ്രദ്ധിച്ചാലും സഹപ്രവർത്തകൻ സവീനയുടെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് തോന്നും വിധമായിരുന്നു ഇത്. ഈ വീഡിയോ സ്ഥിരീകരണത്തിനായി ഇന്ദ്രാണിക്കയച്ചു. തുടർന്നാണ് പ്രത്യേക സിബിഐ കോടതിയെ ഇന്ദ്രാണി സമീപിച്ചത്. ഷീന ബോറ മരിച്ചിട്ടില്ല!! ഇത് തെളിയിക്കാൻ ഗുവാഹത്തി ഹൈക്കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം.   ഈ അവശ്യത്തിൽ മറുപടി അറിയിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.

വിചാരണ വഴിമുട്ടിക്കാനുള്ള തന്ത്രമോ?

ഷീനാ ബോറ കൊലക്കേസ് വിചാരണ ഘട്ടത്തിലാണ്. സാക്ഷി വിസ്താരം മന്ദഗതിയിൽ അനന്തമായി നീണ്ട് പോയതിനെ തുടർന്നാണ് ഇന്ദ്രാണിക്ക് കഴിഞ്ഞ വർഷം ജാമ്യം ലഭിച്ചത്. വിചാരണ ഘട്ടത്തിൽ മുൻപും ഷീന ബോറ മരിച്ചിട്ടില്ലെന്ന അവകാശ വാദം ഇപ്പോഴത്തേത് പോലെ ഇന്ദ്രാണി നടത്തിയിട്ടുണ്ട്. 2021ൽ ഷീനയെ കശ്മീരിൽ കണ്ടെന്നായിരുന്നു ആദ്യത്തേത്. അന്ന് സിബിഐ ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തു. ബൈക്കുള ജയിലിൽ കഴിയുമ്പോൾ ഒരു പോലീസുകാരി ഷീനയെ കശ്മീരിൽ കണ്ടെന്ന് തന്നോട് പറഞ്ഞെന്നാണ് ഇന്ദ്രാണി അവകാശപ്പെട്ടത്. എന്നാൽ വിചാരണ തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്ന് അന്ന് സിബിഐ കോടതിയിൽ നിലപാടെടുത്തു. ഭാവനയിൽ തോന്നുന്നത് പറഞ്ഞാൽ നിയമപരമാവില്ലെന്ന ആ നിലപാട് അന്ന് കോടതിയും അംഗീകരിച്ചു. ഇപ്പോഴത്തെ  അവകാശവാദത്തോടും ഇതേ നിലപാടാവും സിബിഐയുടേത്. 

Read Also: സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നു, നിർത്താഞ്ഞതിന് കാരണമുണ്ട്; മൊഴി മാറ്റി അഞ്ജലി കേസിലെ പ്രതികൾ

click me!