
ടെഹ്റാൻ: ഇറാന്റെ കനത്ത മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണനങ്ങളിൽ തെഹ്റാൻ അടക്കം നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്.
തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്ന് ഇറാന്റെ ഉഗ്രമായ പ്രത്യാക്രമണം. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയിൽ റിഫൈനറി അടക്കം ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിർമാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു.
ഇറാന്റെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണികളും കേന്ദ്രീകരിച്ചായിരുന്നു പോയ രാത്രി ഇസ്രയേലിന്റെ ആക്രമണങ്ങൾ. തെഹ്റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീൽഡ് ആയ സൗത്ത് പാർസ്, ഫജ്ർ ജാം ഗ്യാസ് റിഫൈനിംഗ്
കമ്പനി, അബാദാൻ ഓയിൽ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാൻ ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തിൽ നൂറിലേറെപ്പേർ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam