
ദില്ലി: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്ന് ഉച്ചയോടെ 1.5 കിലോമീറ്റർ പരസ്പര അകലത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ ഉപഗ്രഹങ്ങൾ ഈ അവസ്ഥയിൽ തുടരും. നാളെ രാവിലെ അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും.
ഒൻപതാം തീയതി രാത്രി പരസ്പര അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് സാങ്കേതിക പ്രശ്നമുണ്ടായതും ദൗത്യം മാറ്റിവയ്ക്കേണ്ടി വന്നതും. തുടർന്ന് പരസ്പരം 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് മാറ്റിയ ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും അടുപ്പിച്ച് തുടങ്ങിയത്. രണ്ട് വട്ടം ദൗത്യം മാറ്റിവയ്‍ക്കേണ്ടി വന്നതിനാൽ കൂടുതൽ കരുതലോടെയാണ് മൂന്നാം പരിശ്രമം.
ഉപഗ്രഹങ്ങള്‍ പരസ്പരം അടുക്കുന്നത് നിശ്ചയിച്ചതിലും വേഗത്തിലായതോടെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്തുന്നതിനിടെ കഴിഞ്ഞ ദിവസം സാങ്കേതിക പ്രശ്നമുണ്ടായത്. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വയം പ്രവർത്തനം നിർത്തിയതായാണ് സൂചന. ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണമാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam