മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്ത് നിതിഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാൻ ധാരണയായെന്നാണ് വിവരം.
ദില്ലി : ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജ്യസഭയിലേക്കെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കും. നിതിഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായെന്നാണ് വിവരം. എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴാണ് നിർണായക മാറ്റം. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ടേക്കും. ഏത് സാഹചര്യത്തിലാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് രാജ്യസഭയിലേക്ക് ചുവടുമാറുന്നതെന്നതിൽ വ്യക്തതയില്ല. മുമ്പ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായും റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2015 മുതൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാർ, ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്.
2025 ലെ തെരഞ്ഞെടുപ്പിന് ശേഷം എൻഡിഎ സഖ്യകക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും നിതീഷ് കുമാറിന് നിർണായക വകുപ്പുകൾ ബിജെപിക്ക് വിട്ടുനൽകേണ്ടി വന്നിരുന്നു. രണ്ട് പതിറ്റാണ്ടായി അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് ബിജെപിക്ക് കൈമാറേണ്ടി വന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല നിതീഷ് കുമാർ വിട്ടുകൊടുത്തതിലൂടെ ബിജെപിക്കാകും ഇനി ബിഹാറിൽ കൂടുതൽ മേൽക്കൈ എന്ന് വ്യക്തമായിരുന്നു. 2005 നവംബറിൽ ആണ് നിതീഷ് ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്. 2014 മെയ് മുതൽ 2015 ഫെബ്രുവരി വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പിൽ ജെഡിയു പരാജയപ്പെട്ടതിനെത്തുടർന്ന് നിതീഷ് രാജിവെച്ചപ്പോൾ മാത്രമാണ് വകുപ്പ് നഷ്ടപ്പെട്ടത്.


