
ഗോവ: വിമാനയാത്രയിൽ തന്റെ ബാഗേജിന് കേടുപാടുകൾ സംഭവിച്ചെന്ന് പരാതി നൽകിയിട്ടും ഇൻഡിഗോ നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി. മെയ് 25-ന് ഗോവയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ 6ഇ-2195 വിമാനത്തിൽ യാത്ര ചെയ്ത തന്റെ ചെക്ക്-ഇൻ ബാഗേജ് കേടുപാടുകൾ സംഭവിച്ച നിലയിൽ ലഭിച്ചുവെന്നും, ആവർത്തിച്ച് ബന്ധപ്പെട്ടിട്ടും എയർലൈൻ പ്രതികരിക്കുന്നില്ലെന്നുമാണ് ഗോവൻ സ്വദേശിനിയുടെ ആരോപണം.
വൈശാലി ശർമ്മ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റ് അതിവേഗം വൈറലായി. ലഗേജിന് കേടുപാടുണ്ടായിട്ടും എയർലൈൻ പരാതി കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് അവർ പോസ്റ്റിൽ പറയുന്നത്. ദില്ലിയിൽ എത്തിയ ഉടൻ ഈ വിഷയം ഉന്നയിച്ചിരുന്നു. ചിത്രങ്ങൾ സഹിതമാണ് പരാതി നൽകിയത്. നേരിട്ട് വിളിച്ചും, ഇമെയിലുകളിലൂടെയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും അവർ പറയുന്നു.
പിന്നീട് വിവിധ നമ്പറുകളിൽ നിന്നുള്ള കോളുകളുടെ ഒരു പരമ്പരയായിരുന്നു. ഓരോ കോളും എനിക്ക് ഉറപ്പുകൾ നൽകി. ഞങ്ങൾ ഇതിന് പരിഹാരം കാണും, വിഷമിക്കേണ്ട എന്നുപറയും. ഏറെ സമയം കഴിഞ്ഞിരിക്കുന്നു, എനിക്ക് ഒരു രേഖാമൂലമുള്ള മറുപടിയോ, നഷ്ടപരിഹാരമോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവര്‍ കുറിപ്പിൽ പറയുന്നു.
ഇത് കേടായ ഒരു ബാഗിനെക്കുറിച്ചുള്ള കാര്യമല്ല, ഇത് യാത്രക്കാരോടുള്ള സമീപനത്തിന്റെ പ്രശ്നമാണ്. വിമാനം ഇറങ്ങിയതിന് ശേഷവും ഒരു ബ്രാൻഡിൽ ഞങ്ങൾ അർപ്പിക്കേണ്ട വിശ്വാസ്യതയുടെ പ്രശ്നമാണെന്നും അവര്‍ പറഞ്ഞു. തന്റെ പോസ്റ്റിൽ, ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്, ഡിജിസിഎ ഇന്ത്യ, മറ്റ് വ്യോമയാന അധികാരികൾ എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് അർഹിക്കുന്ന അവകാശം പ്രതിഫലിക്കുന്ന ഒരു പ്രതികരണത്തിനായി, ഒരു പരിഹാരത്തിനായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ് പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് വൈശാലി പറഞ്ഞു.