
ബെംഗളുരു : ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടർ തോറ്റു. ബിജെപിയിൽ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോൾ വനലിയ പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടാറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്.
ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ പാർട്ടിയിൽ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതോടെയാണ് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടർന്ന് ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോൺഗ്രസ് പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക് പിന്നാലെ ലക്ഷ്മൺ സാവഡിയും ഷെട്ടറും ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു.
Read More : 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും'; തോൽവി സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ
അതേസമയം ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് കോൺഗ്രസിന് കർണാടകയിൽ കാഴ്ചവെക്കാനായത്. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയിൽ തകർന്ന ബിജെപിയെയാണ് സംസ്ഥാനത്ത് കാണാനാകുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് സാധിച്ചപ്പോൾ ബിജെപിയും ജെഡിഎസും ഒരുമിച്ച് നിന്നാൽ പോലും മൂന്നക്കം കടക്കില്ലെന്നതാണ് മറ്റ് മുന്നണികളുടെ അവസ്ഥ. മോദി നേരിട്ടെത്തി തുടർച്ചയായി റാലികൾ നടത്തിയിട്ടും കോൺഗ്രസിനെതിരെ വിമർശനങ്ങൾ കടുപ്പിടച്ചിട്ടും ഭരണവിരുദ്ധ വികാരം വോട്ടാകുന്നതാണ് സംസ്ഥാനത്ത് കണ്ട തരംഗം.
Read More : ഒന്നാം കക്ഷി കോൺഗ്രസ് തന്നെ, ബിജെപി തകർന്നടിഞ്ഞു, മോദി മാജിക്കുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ മുരളീധരൻ