വിദ്യാര്‍ത്ഥിയെ 'താലിബാനെന്ന്' വിളിച്ചു; മാപ്പ് സ്വീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

By Web TeamFirst Published Apr 6, 2019, 8:56 AM IST
Highlights

മാര്‍ച്ച് 27ന് തന്റെ 'യൂത്ത് ആന്റ് ട്രൂത്ത്' പരിപാടിയുമായി സര്‍വ്വകലാശാലയിലെത്തിയ ജഗ്ഗി വസുദേവ് പാകിസ്താന്‍ വംശജനായ ബിലാല്‍ ബിന്‍ സാഖിബ് എന്ന വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്

ദില്ലി: മുസ്ലീം വിദ്യാര്‍ത്ഥിയെ താലിബാനെന്ന് വിളിച്ച് ജഗ്ഗി വാസുദേവ്. സംഭവം വിവാദമായപ്പോള്‍ മാപ്പപേക്ഷയുമായി ജഗ്ഗി. എന്നാല്‍ മാപ്പ് സ്വീകരിക്കില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി. ജഗ്ഗിയുടെ പരാമര്‍ശം ഇസ്ലാമോഫോബിയ ആയാണ് തങ്ങള്‍ കാണുന്നതെന്നും വിദ്യാര്‍ത്ഥിയൂണിയന്‍ പറഞ്ഞു. 

മാര്‍ച്ച് 27ന് തന്റെ 'യൂത്ത് ആന്റ് ട്രൂത്ത്' പരിപാടിയുമായി സര്‍വ്വകലാശാലയിലെത്തിയ ജഗ്ഗി വസുദേവ് പാകിസ്താന്‍ വംശജനായ ബിലാല്‍ ബിന്‍ സാഖിബ് എന്ന വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. 'ഒരു പക്കാ താലിബാനിയെയാണ് നമുക്കിവിടെ കിട്ടിയിരിക്കുന്നത്' എന്ന് ജഗ്ഗി ബിലാലിനോട് പറയുകയായിരുന്നു. ഇതോടെ ജഗ്ഗിയുടെ പരാമര്‍ശം വിവാദമായി. 

തുടര്‍ന്ന് ഇസ്ലാമോഫോബിക് പരാമര്‍ശം ക്യാംപസില്‍ അനുവദിക്കാനാകില്ലെന്നും അപലപനീയമാണെന്നും ജഗ്ഗി മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു.എന്നാല്‍ വിചിത്രമായ പ്രതികരണവുമായാണ് പിന്നീട് ജഗ്ഗി രംഗത്തെത്തിയത്. താന്‍ വ്യക്തിപരമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ഉദ്ദേശിച്ചത് താലിബാന്‍ എന്ന വാക്കിന്റെ അറബിക് അര്‍ത്ഥമാണെന്നുമായിരുന്നു ജഗ്ഗിയുടെ വാദം. 

ഇന്ത്യയില്‍ ഉത്സാഹികളായ വിദ്യാര്‍ത്ഥികളെ താലിബാന്‍ എന്ന് വിളിക്കാറുണ്ടെന്നും ജഗ്ഗി പറഞ്ഞു. ഈ സാഹചര്യത്താലാണ് ബിലാലിനോട് തമാശയായി അത് പറഞ്ഞത്. ആരുടെയെങ്കിലും മനോവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.-ജഗ്ഗി വ്യക്തമാക്കി.

മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയും പരാമര്‍ശം ഇസ്ലാമോഫോബിക് ആണെന്ന് കരുതുകയും ചെയ്യുന്നു. വീഡിയോ 'വികൃതമായി എഡിറ്റ് ചെയ്തെന്ന്' വിശ്വസിക്കുന്നില്ല. അത്യുത്സാഹം എന്ന അര്‍ത്ഥത്തില്‍ 'താലിബാന്‍' എന്ന വാക്ക് ഇന്ത്യയില്‍ സാധാരാണയായി പ്രയോഗിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നില്ല.  -വിദ്യാര്‍ത്ഥിയൂണിയനും വ്യക്തമാക്കി.

click me!