
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അറസ്റ്റ് തുടരുന്നു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആസിഫ് ഇഖ്ബാൽ തൻഹയാണ് അറസ്റ്റിലായത്. കലാപ കേസുകളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാമിയ വിദ്യാർത്ഥിയാണ് ആസിഫ്.
ജാമിയ സംഘർഷവുമായ ബന്ധപ്പെട്ട കേസിൽ റിമാന്റിലായിരുന്ന ആസിഫ് ഇഖ്ബാൽ തൻഹയുടെ പേരിൽ കലാപ കേസ് കൂടി രേഖപ്പെടുത്തുകയായിരുന്നു. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു. ലോക്ഡൗണിന്റെ മറവിലുള്ള വിദ്യാർത്ഥി വേട്ട പൊലീസ് അവസാനിപ്പിക്കണമെന്ന് ജാമിയ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നേരത്തേ കലാപ കേസുകളിൽ ജാമിയ വിദ്യാർത്ഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ജാമിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മേധ പട്കർ, അരുണ റോയ് ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam