ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മഴവെള്ളപ്പാച്ചിൽ; ഏഴ് മരണം, 30 ലേറെ പേരെ കാണാതായി

By Web TeamFirst Published Jul 28, 2021, 3:14 PM IST
Highlights

കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി. 

ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ്പേർ മരിച്ചു. 30 ലധികം പേരെ കാണാതായി. സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടൂതൽ എൻഡിആർഎഫ് സംഘത്തെ  അയ്ക്കാൻ നിർദ്ദേശം നൽകി.

കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി. നാല് മൃതദേഹങ്ങൾ കണ്ടെത്തി. ഒമ്പത് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി കരസേനയും പൊലീസും സ്ഥലത്തെത്തി. 

പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ പ്രാദേശിക സംഘങ്ങളെ സഹായിക്കാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 

ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!