
ബെംഗലുരു: കര്‍ണാടകയെ കാത്തിരിക്കുന്നത് തൂക്ക് സഭയെന്നതിന് പിന്നാലെ വോട്ട് ഷെയറിലും ആകാംഷയുണ്ടാക്കുന്ന പ്രവചനമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ ആദ്യ റൌണ്ട് സര്‍വ്വേയാണ് 38 മുതല്‍ 40 ശതമാനം വരെ വോട്ട് ഷെയര്‍ നേടുക കോണ്‍ഗ്രസ് ആണെന്ന് പ്രവചിച്ചിരിക്കുന്നത്. വോട്ട് ഷെയറില്‍ രണ്ടാം സ്ഥാനം നേടുക ബിജെപിയാണ്. 37 മുതല്‍ 39 ശതമാനം വരെ വോട്ട് ഷെയറാവും ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരിന്‍റെ തീവ്രത വിശദമാക്കുന്നതാണ് വോട്ട് ഷെയറിലെ ഈ പ്രവചനം. നിസാര വ്യത്യാസമാണ് ഇരു പാര്‍ട്ടികള്ക്കും വോട്ട് ഷെയറില്‍ പ്രതീക്ഷിക്കാനാവുക. എന്നിരുന്നാലും വോട്ട് ഷെയറിലെ മുന്‍ തൂക്കം സീറ്റ് നേട്ടത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്നാണ് സൂചന.
16 മുതല്‍ 18 ശതമാനം വരെ വോട്ട് ഷെയറാണ് ജെഡിഎസ് കര്‍ണാടകയില്‍ നേടുക. മറ്റുള്ളവര്‍ക്ക് 5 മുതല്‍ 7 വരെ ശതമാനം വോട്ട് ഷെയര്‍ നേടാനാവും. ജെഡിഎസിന്‍റെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ സാധ്യതയുള്ള ഡി കെ ശിവകുമാറാകും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് പ്രവചനം. ഡികെ ശിവകുമാറിന്‍റെ സ്വാധീനം ജെഡിഎസിന്‍റെ 12ഓളം സീറ്റുകളുടെ നഷ്ടത്തിന് കാരണമാവുകയെന്നാണ് പ്രവചനം.
നേരത്തെ കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി - സി വോട്ടർ പ്രവചിച്ചത്. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു എബിപി - സി വോട്ടർ സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളില്‍ വിജയം നേടും. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനം വിശദമാക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം പ്രവചിച്ചിരുന്നു.