
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ജയരാമന്‍റെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വർണ - വജ്ര ആഭരണങ്ങൾ അടക്കം നിരവധ ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്.
സ്വർണത്തിന് പുറമേ, 600 കിലോ വെള്ളി ആഭരണങ്ങൾ, 11344 സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ എന്നിവയാണ് ജയലളിതയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തത്. ഇത് ലേലം ചെയ്യാൻ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലിൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാൽ ഈ വസ്തുക്കൾ അനന്തരാവകാശികൾക്ക് നൽകുന്നതിനെ ആന്‍റി കറപ്ഷൻ ബ്യൂറോ ശക്തമായി എതിർക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam