
ബെംഗളുരു : പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്. ചടങ്ങിൽ എച്ച് ഡി ദേവഗൗഡ പങ്കെടുക്കും. ബിജെപിയുടെയോ ആർഎസ്എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കല്ല, രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താൻ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിൽ വ്യക്തിതാത്പര്യം ഇല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.
തിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി നേരത്തേ രംഗത്തെത്തിയിരുന്നു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ലെന്നാണ് മായാവതിയുടെ പ്രതികരണം. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും മായാവതി പറഞ്ഞിരുന്നു.
എന്നാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് 20 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ ഇതുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. ബിആർഎസ് പാർട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്ആർ കോൺഗ്രസ് ഉൾപ്പടെ അഞ്ച് പാർട്ടികൾ ചടങ്ങിനെത്തും.
ഭരണഘടനയുടെ 79 ആം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിയാണ് പാർലമെൻറിൻറെ അവസാനവാക്ക്. എന്നാൽ അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു. ആദിവാസി വനിത, രാഷ്ട്രപതിയായതിൻറെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവന അപലപിക്കുന്നു. അതേസമയം പുതിയ പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന കോൺഗ്രസിനെ അടിക്കാൻ ബിജെപി ചെങ്കോൽ ആയുധമാക്കുകയാണ്. സ്വാതന്ത്യ ദിനത്തിലെ അധികാര കൈമാറ്റത്തിൻറെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോൺഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.
Read More : പുതിയ പാർലമെന്റിൽ പ്രധാനമന്ത്രി മോദി സ്ഥാപിക്കുന്ന സ്വർണച്ചെങ്കോൽ; അറിയാം ചരിത്രവും വസ്തുതകളും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam