'സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല'; ബിജെപിക്കെതിരെ ജെഡിയു

By Web TeamFirst Published Dec 27, 2020, 7:32 PM IST
Highlights

നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരായി.
 

ദില്ലി: അരുണാചല്‍ പ്രദേശില്‍ പാര്‍ട്ടി എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ച നീക്കത്തിനെതിരെ ജെഡിയു രംഗത്ത്. സഖ്യ രാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് കെസി ത്യാഗി പറഞ്ഞു. ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ അസംതൃപ്തരാണെന്നും സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് സീറ്റുകള്‍ നേടിയതോടെ അരുണാചലില്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി ജെഡിയുവിനുണ്ടായിരുന്നു.

എംഎല്‍എമാര്‍ കൂറുമാറിയതോടെ പദവി നഷ്ടപ്പെട്ടേക്കും. നേരത്തെ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാതെ നിതീഷ് കുമാര്‍ ഒഴിഞ്ഞുമാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റാണ് ജെഡിയു നേടിയത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരായി. ജെഡിയു എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം.

സ്വന്തം താല്‍പര്യപ്രകാരമാണ് എംഎല്‍എമാര്‍ ബിജെപിയിലേക്കെത്തിയതെന്നും നേതൃത്വം അറിയിച്ചു. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎയാണ് ഭരിക്കുന്നത്. ജെഡിയു നേതാവായ നിതീഷ് കുമാറാണ് മുഖ്യമന്ത്രി.
 

click me!