
ദില്ലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ അന്തര്‍ദേശീയ സര്‍വ്വീസുകള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി. ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടണ്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് ഇന്നും നാളെയും റദ്ദാക്കിയത്.
ജെറ്റ് എയര്‍വെയ്സിന്‍റെ 14 എയര്‍ക്രാഫ്‌റ്റുകളാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. കഴിഞ്ഞ ആഴ്‌ച ഇത് 26 എണ്ണമായിരുന്നു. കുറഞ്ഞത് 20 അന്തര്‍ദേശീയ സര്‍വ്വീസുകള്‍ എങ്കിലും നടത്തണമെന്ന നിയമം നിലനില്‍ക്കെയാണ് സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കേണ്ടി വന്നത്.
വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് നിലവില്‍ ജെറ്റ് എയര്‍വെയ്സ്. മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്റെ തകര്‍ച്ചയോടെയാണ് നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ്എയര്‍വെയ്‌സ് ഉയര്‍ന്ന് വന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് അബുദബിയിലെ ഇത്തിഹാദ് എയര്‍വെയ്‌സ് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല.
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വെയ്സിന്‍റെ ഇടക്കാല മാനേജ്മെന്‍റിന് ഏപ്രില്‍ 14 വരെ സമയം നല്‍കാന്‍ പൈലറ്റുമാരുടെ സംഘടന തീരുമാനമെടുക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam