ബിജെപിക്കെതിരെ നിശബ്ധ തരംഗം ആഞ്ഞടിക്കും; കോൺഗ്രസ് അധികാരത്തിലെത്തും: ജിഗ്നേഷ് മേവാനി

By Web TeamFirst Published Nov 29, 2022, 7:46 PM IST
Highlights

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 182 നിയമസഭാ സീറ്റുകളിൽ 120 സീറ്റും കോൺഗ്രസ് നേടുമെന്ന് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി

ഗാന്ധിനഗർ : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 182 നിയമസഭാ സീറ്റുകളിൽ 120 സീറ്റും കോൺഗ്രസ് നേടുമെന്ന് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേവാനിയുടെ പ്രതികരണം. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഒരു മാറ്റം അനിവാര്യമയിരിക്കുന്നു. സർക്കാറിനെതിരെ നിശബ്ദമായൊരു തരംഗം ആഞ്ഞടിക്കും. തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനും വിലക്കയറ്റത്തിനും എതിരെ വിധിയെഴുതും. തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വഡ്ഗാമിൽ നിന്ന് രണ്ടാം തവണയാണ് ജിഗ്നേഷ് ജനവിധി തേടുന്നത്. നേരത്തെ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മേവാനി മത്സരിച്ചത്. ഇത്തവണ കോൺഗ്രസ് സീറ്റിൽ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നത്.

അതേസമയം, ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളിൽ മറ്റന്നാൾ ജനം വിധിയെഴുതും. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് മറ്റന്നാൾ ജനവിധിയെഴുതുക. പട്ടേൽ സമരകാലത്ത് കോൺഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ.

ആംആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേൽ സമര നേതാക്കൾ അൽപേഷ് കത്തരിയ, ധർമിക് മാൽവ്യ എന്നിവരുടെ മണ്ഡലങ്ങൾ ദക്ഷിണ ഗുജറാത്തിലാണ്. ആപ്പിന്‍റെ മുഖ്യമന്ത്രി സ്ഥാനാ‌ഥി ഇസുദാൻ ഗാഡ്‍വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്. കോൺഗ്രസിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്‍വാദിയ, പരേഷ് ധാനാനി എന്നിവരും മറ്റന്നാൾ ജനവിധി തേടും. തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയും പോളിംഗ് ബൂത്തിലെത്തും. ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്വി, ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങി ബിജെപി സ്ഥാനാർഥികളും ആദ്യഘട്ടത്തിനായി പ്രചാരണം പൂർത്തിയാക്കി. കോൺഗ്രസ് 125 സീറ്റുനേടുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിനോട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

Read more: രാജസ്ഥാൻ പ്രതിസന്ധി; കെ സി വേണു​ഗോപാൽ ഇന്നെത്തും, നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും?

ഏത് തെരഞ്ഞെടുപ്പ് നടന്നാലും മോദിയെ കാട്ടി വോട്ട് ചോദിക്കുന്നതിനെ വിമർശിച്ച് മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശം വിവാദമായി. മോദി 100 തലയുള്ള രാവണൻ ആണോ എന്നായിരുന്നു ഖർഗെയുടെചോദ്യം. ഗുജറാത്തികളെ അപമാനിക്കുകയാണ് ഖർഗെ ചെയ്തതെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു.

click me!