ജെഎൻയു അക്രമം: അപലപിച്ച് കോൺഗ്രസും സിപിഎമ്മും, പൊലീസ് ആസ്ഥാനം വളയാൻ ജാമിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം

Web Desk   | Asianet News
Published : Jan 05, 2020, 08:51 PM IST
ജെഎൻയു അക്രമം: അപലപിച്ച് കോൺഗ്രസും സിപിഎമ്മും, പൊലീസ് ആസ്ഥാനം വളയാൻ ജാമിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം

Synopsis

അക്രമികളുടെ സംഘത്തിന് പൊലീസ് സഹായം നൽകിയെന്ന് വിദ്യാര്‍ത്ഥികളുടെ ആരോപണം ആക്രമണത്തിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം വളയാൻ ജാമിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം

ദില്ലി: ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കോൺഗ്രസ് രംഗത്ത്. അതേസമയം 50ഓളം അക്രമികൾ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക് അകത്ത് റോന്ത് ചുറ്റുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന് വിദ്യാര്‍ത്ഥികൾ ആരോപിച്ചു. അതേസമയം പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ ദില്ലി സര്‍ക്കാര്‍ ആംബുലൻസുകൾ അയച്ചു.

വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന കാര്യമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വിമര്‍ശിച്ചു. അധികാരത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎൻയു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു ദില്ലി പൊലീസെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെ സംഘര്‍ഷമാണോയെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം 50 ഓളം അക്രമികൾ ക്യാംപസിനകത്ത് റോന്ത് ചുറ്റുകയാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. സ്ത്രീകളടക്കമാണ് അക്രമം അഴിച്ചുവിട്ടത്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം. അതേസമയം അക്രമത്തിൽ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആസ്ഥാനം വളയാൻ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. ഇന്ന് രാത്രി തന്നെ ഇവര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തേക്കും.

സംഘടിത ആക്രമണം അധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. 

സബര്‍മതി ഹോസ്റ്റിലിനുള്ളിലും അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റൽ അടിച്ചുതകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 സ‍ര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്