ജെഎൻയു ക്യാമ്പസ് അടച്ചിട്ട് സമരത്തിലേക്ക്; എക്സി. കൗൺസിൽ യോഗം ഉപരോധിക്കും, എബിവിപിയും സമരത്തിന്

By Web TeamFirst Published Nov 13, 2019, 7:22 AM IST
Highlights

ഹോസ്റ്റൽ ഫീസ് വർധനവിന് അന്തിമ അംഗീകാരം നൽകാൻ ചേരുന്ന ജെഎൻയു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കൺവെന്‍ഷൻ സെന്റ‍ർ ഉപരോധിക്കുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലി: ജെഎൻയുവിലെ ഫീസ് വർധനയ്ക്കെതിരെ ഇന്ന് മുതൽ ക്യാമ്പസ് അടച്ചിട്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കും. ഓഫീസുകൾ അടക്കം ഉപരോധിച്ച് സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ക്യാമ്പസ് പൂർണമായും സ്തംഭിപ്പിച്ചുള്ള സമരത്തിലേക്കാണ് വിദ്യാർഥികൾ നീങ്ങുന്നത്. ഹോസ്റ്റൽ ഫീസ് വർധനവിന് അന്തിമ അംഗീകാരം നൽകാൻ ചേരുന്ന ജെഎൻയു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കൺവെന്‍ഷൻ സെന്റ‍ർ ഉപരോധിക്കുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഐഎച്ച്എ മാനുവൽ പരിഷ്‌കരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് തീരുമാനം. വൈസ് ചാൻസലർ ജഗദീഷ് കുമാർ ഇതുവരെ വിദ്യാർത്ഥികളെ കാണാൻ തയ്യാറായിട്ടില്ല. ഫീസ് വ‍ർധനവിനെതിരെ എബിവിപിയും സമരം തുടങ്ങുന്നുണ്ട്. സമരത്തിനെ ഇടതുസംഘടനകൾ രാഷ്ട്രീയവത്കരിച്ചെന്ന് എബിവിപി ആരോപിച്ചു. 

രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം സംഘർഷത്തിൽ എത്തിയിരുന്നു. കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രയാൽ വിദ്യാർത്ഥികളുമായി ചർച്ച നടത്താമെന്ന് ഉറപ്പു നൽകിയെങ്കിലും ചർച്ചയെന്ന് നടക്കുമെന്ന് കാര്യത്തിൽ അറിയിപ്പ് ഒന്നും വിദ്യാർത്ഥി യൂണിയന് ലഭിച്ചിട്ടില്ല.

click me!