ദില്ലി: ജങ്ക് ഫുഡ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിലും പരിസരത്തും ഇവയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇനി രാജ്യത്തെ ഒരു സ്‌കൂളിലെയും ക്യാന്റീനിൽ ജങ്ക് ഫുഡ് അനുവദിക്കില്ല.
വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് വില്‍ക്കുന്നത് തടഞ്ഞിട്ടുണ്ട്. ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും കേന്ദ്രഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കി. ഇതിന് പുറമെ ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങൾ എന്നിവയും വില്‍ക്കാനാകില്ല.
കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കുന്നതു വിലക്കും. നിരോധനം അടുത്തമാസം ആദ്യം നിലവില്‍ വരും.