'നിങ്ങളുടെ കക്ഷിക്ക് ദൈവത്തെ കാണാനുള്ള സമയമായി'; നിര്‍ഭയ കേസിലെ ഹൈക്കോടതിയുടെ പരാമര്‍ശം

By Web TeamFirst Published Mar 20, 2020, 1:28 AM IST
Highlights

ചില രേഖകള്‍ ഹാജരാക്കാമെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും എന്തെങ്കിലും പുതിയതായി വാദിക്കൂ എന്ന തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ജസ്റ്റിസ് മന്‍മോഹന്‍

ദില്ലി: നിര്‍ഭയ കേസ് കുറ്റവാളികളുടെ വധശിക്ഷ മാറ്റിക്കുറിക്കാനായി അവസാന മണിക്കൂറുകളില്‍ പോലും നടന്നത് വലിയ നിയമയുദ്ധം. നിർഭയ കേസിൽ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഹർജിയുമായി കുറ്റവാളികൾ വീണ്ടും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി ഇപ്പോൾ കോടതി പരിഗണിക്കുകയാണ്.

എന്നാല്‍, ഈ  ഹർജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളുകയായിരുന്നു. വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു.

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി.

ഒരു രേഖയുമില്ലാതെയാണ് ഹർജി നൽകി സ്റ്റേ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ രണ്ട് ദിവസം കഴിയുമ്പോൾ ഹർജിക്ക് പ്രസക്തിയില്ലാതാകുമെന്നായിരുന്നു കോടതിയുടെ മറുപടി. ഹര്‍ജി പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് മന്‍മോഹന്‍റെ വാക്കുകളാണ് ഏറെ ശ്രദ്ധേയം.

നിങ്ങളുടെ കക്ഷിക്ക് ദൈവത്തെ കാണാനുള്ള സമയമായി. അതുകൊണ്ട് വെറുതെ സമയം കളയരുത്. ഞങ്ങള്‍ക്ക് സമയമില്ല എന്നാണ് മന്‍മോഹന്‍ പറഞ്ഞത്. ചില രേഖകള്‍ ഹാജരാക്കാമെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും എന്തെങ്കിലും പുതിയതായി വാദിക്കൂ എന്ന തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ജസ്റ്റിസ് മന്‍മോഹന്‍. 

click me!