
ദില്ലി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെ, പിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്നാണ് സിന്ധ്യയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തുടങ്ങിയ അഭിപ്രായഭിന്നതകളാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. മുഖ്യമന്ത്രി കമല്‍നാഥാണ് നിലവില്‍ പിസിസി അധ്യക്ഷന്‍. കമല്‍നാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം സിന്ധ്യക്ക് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതുവരെയും അത്തരത്തിലൊരു നീക്കമുണ്ടായില്ല. ഇതില്‍ പല തവണ സിന്ധ്യ അതൃപ്തി അറിയിച്ചിട്ടും നിഷേധനിലപാടാണ് കമല്‍നാഥും ദിഗ്വിജയ് സിംഗും അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി സിന്ധ്യ രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇപ്പോള്‍ സിന്ധ്യക്കുള്ളത്. അതുകൊണ്ടുതന്നെ,അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന സിന്ധ്യയുടെ മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam