ആറംഗ കമ്മറ്റിയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്.
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യയാണ് കമ്മറ്റിയുടെ അധ്യക്ഷൻ. ആറംഗ കമ്മറ്റിയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാ സാഹിബ് തോറോട്ടും കമ്മറ്റിയംഗമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എൻസിപി സഖ്യമായി മത്സരിച്ചെങ്കിലും ദയനീയമായിരുന്നു കോൺഗ്രസിന്‍റെ നില. ഒരു സീറ്റാണ് ജയിച്ചത്.
എൻസിപിക്ക് നാല് സീറ്റുകളാണ് ലഭിച്ചത്. തോൽവിയെ തുടർന്ന് പിസിസി അധ്യക്ഷൻ അശോക് ചവാൻ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ കോൺഗ്രസിന് ഇതുവരെ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ദേശീയ നേതൃത്വം സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചത് . എന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാജനദേശ് യാത്രക്ക് തുടക്കമിട്ടിരുന്നു.