
ദില്ലി:ഹമാസുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ വിവാദം.തന്‍റെ പേരില്‍ നല്‍കിയ മറുപടി തന്‍റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് നീക്കമുണ്ടോയെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തോട് പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെട്ട ചോദ്യം കെ സുധാകരൻ എംപിയാണ് ചോദ്യം ഉന്നയിച്ചത്.ഇതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരന് മറുപടി ലഭിച്ചത്.ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ വരുന്നതാണെന്നും ബന്ധപ്പെട്ട മന്ത്രാലയമാണ് അത് നിർവഹിക്കേണ്ടതെന്നുമായിരുന്നു മറുപടി. ഇത് ചർച്ചയായതോടെ താൻ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു. പിന്നാലെ വിദേശകാര്യ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയംപെടുത്തിയതായും അവർ പറഞ്ഞു.
എന്നാല്‍ ഹമാസ് വിഷയത്തില്‍ മറുപടി നല്‍കിയത് വിദേശകാര്യസഹമന്ത്രിയായ വി മുരളീധരനാണെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് നേരത്തെ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയായത്. അതേസമയം മറ്റൊരാള്‍ മുഖേന ചോദ്യം ഉന്നയിക്കപ്പെട്ടുവെന്ന കുറ്റം ചുമത്തി എംപിയെ പാര്‍ലമെൻറില്‍ പുറത്താക്കിയതിന് പിന്നാലെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam