
ദില്ലി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ വാദം നടക്കവെ, മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ദേഹാസ്വാസ്ഥ്യം. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എല്ലാം നടപടികൾ മാറ്റിവെച്ച് സിബലിനെ ശുശ്രൂഷിക്കാൻ രംഗത്തെത്തി. വ്യാഴാഴ്ച ഹിയറിംഗിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് മുന്നിൽ സർക്കാറിന് വേണ്ടി ഹാജരായ തുഷാർ മേത്ത പരാതിക്കാരുടെ അഭിഭാഷകനായ സിബലിനെ തിരക്കി. ഹരജിക്കാർക്ക് വേണ്ടി ഹാജരായ സിബലിന്റെ സഹായികൾ മേത്തയോട് കാര്യങ്ങൾ വിശദീകരിച്ചു.
കപിൽ സിബലിന് എന്താണ് എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡും തിരക്കി. വ്യക്തിപരമായ കാര്യമാണെന്നും വാദം കേൾക്കലുമായി ബന്ധമില്ലാത്തതാണെന്നും അറിയിച്ചു. കുറച്ച് സമയത്തിന് ശേഷം സിബൽ എത്തി. ആ സമയമാണ് സിബലിന് സുഖമില്ലെന്ന് മേത്ത കോടതിയെ അറിയിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെ ഹിയറിംഗിൽ പങ്കെടുക്കാൻ തന്റെ ചേംബർ ഉപയോഗിക്കാമെന്ന് മേത്ത അറിയിച്ചു. സിബലിന് ചായയും ലഘുഭക്ഷണവും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read More... ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതൽ സംഭാവന കിട്ടുന്നത്, ഇലക്ട്രൽ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീംകോടതി
സിബലിന് സുപ്രീം കോടതി കോൺഫറൻസ് റൂമിലിരുന്ന് വീഡിയോ ലിങ്ക് വഴി വാദം കേൾക്കലിൽ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസും ഉറപ്പ് നൽകി. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ വാഗ്ദാനം സ്വീകരിച്ച സിബൽ ഉച്ച വരെ കോൺഫറൻസ് റൂമിൽ നിന്ന് വാദം കേട്ടു. ഉച്ചഭക്ഷണത്തിന് ശേഷം സിബൽ കോടതി മുറിയിലേക്ക് മടങ്ങിയെത്തി. കോടതിയിലെത്തിയ ശേഷം വലിയ വാദപ്രതിവാദമാണ് മേത്തയും സിബലും തമ്മിൽ നടന്നത്.