
ബംഗ്ലൂരു : കർണാടകയിൽ കുതിരക്കച്ചവടം തടയാൻ തുടക്കത്തിൽ തന്നെ നീക്കവുമായി കോൺഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കൾ. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്‍റുമാരുമായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് വിവരം. ജയിക്കുന്നവരെയെല്ലാം ബെംഗളുരുവിലെത്തിക്കാനും നിർദേശം നൽകി.കർണാടകയിൽ ഞങ്ങൾ ചെയ്യാനുള്ളത് എല്ലാം ചെയ്തുവെന്നും ഇനിയെല്ലാം ഫലമറിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.
അതേ സമയം, കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ഫലസൂചന പുറത്ത് വരുന്നതിന് മിനിറ്റുകൾ മുമ്പ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ പ്രതികണം. ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. ആരും ഇതുവരെ താനുമായി ബന്ധപ്പെട്ടില്ലെന്നും ബിജെപിയും കോൺഗ്രസും ബന്ധപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ കുമാര സ്വാമി വ്യക്തമാക്കി. സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയത്. ഏഴ് മണിയോടെ അദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദർശിക്കുന്നതിനായി വസതിയിലേക്ക് പോയി.
തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ 'ഷോക്ക്'; വൈദ്യുതി നിരക്ക് കൂട്ടി