ജനം വിധിയെഴുതുന്നു; ക‍‍ർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഭേദപ്പെട്ട പോളിംഗ്

Published : May 10, 2023, 02:48 PM ISTUpdated : May 10, 2023, 03:31 PM IST
 ജനം വിധിയെഴുതുന്നു; ക‍‍ർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഭേദപ്പെട്ട പോളിംഗ്

Synopsis

ക‍ർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മന്ത്രി ആർ അശോകയും മത്സരിക്കുന്ന കനകപുരയിലാണ് ഉച്ച വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

ബംഗ്ലൂരു : കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ നാൽപ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോൾ, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാൻ ജനങ്ങളോട് ഡി കെ ശിവകുമാർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി സഖ്യമുണ്ടാവില്ലെന്നും കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ശിവകുമാർ വ്യക്തമാക്കി. 

ക‍ർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മന്ത്രി ആർ അശോകയും മത്സരിക്കുന്ന കനകപുരയിലാണ് ഉച്ച വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗലിലാണ് ഏറ്റവും കുറവ് പോളിംഗ്. വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര കർണാടകയിലെ പല മണ്ഡലങ്ങളിലും ദക്ഷിണ കന്നഡ ജില്ലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.  

 കർണാടകയുടെ പരമാധികാരം എന്ന സോണിയാ ഗാന്ധിയുടെ പരാമർശം; പിസിസി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

നഗരമേഖലകളിൽ സാമാന്യം ഭേദപ്പെട്ട പോളിംഗ് ഉണ്ട്. ബെംഗ്ളുരു സൗത്ത് മേഖലകളിലെ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. കഴിഞ്ഞ വർഷം വെറും 55% പോളിംഗ് മാത്രമാണ് ബെംഗ്ളുരു നഗരത്തിൽ രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി ഇന്ന് രാവിലെ നേരത്തേ തന്നെ ആളുകൾ പോളിംഗ് ബൂത്തുകളിലെത്തുന്നത് കണ്ടു. 

സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ; വിലങ്ങില്ലാത്തതിൽ എഡിജിപിയുടെ വിശദീകരണം

2018-ൽ 72.45% ആയിരുന്നു സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം. രാജ്യത്ത് തന്നെ ആദ്യമായി വോട്ട് ഫ്രം ഹോം എന്ന സൗകര്യം നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലാണ്. ഈ സൗകര്യം ഉപയോഗിക്കാവുന്നവരിൽ 94% പേരും വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധവികാരവും അഴിമതിയാരോപണങ്ങളും വലിയ വെല്ലുവിളിയായിരുന്ന തെരഞ്ഞെടുപ്പിൽ അവസാനലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്‍റെ കടിഞ്ഞാൺ നേരിട്ട് കയ്യിലെടുത്തത്. 

കർണാടകയിൽ അനുനയനീക്കവുമായി മോദി; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ചു

വളരെ നേരത്തേ തന്നെ പ്രചാരണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ശക്തികേന്ദ്രമായ ഓൾഡ് മൈസുരു മേഖലയിലടക്കം വോട്ടുബാങ്കുറപ്പിച്ച് കിംഗ് മേക്കർ പദവി നിലനിർത്താനാണ് ജെഡിഎസ് ശ്രമം. വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങൾ ഒരു വശത്തും, മതസാമുദായിക ധ്രുവീകരണമടക്കം മറുവശത്തും ഗതി നിർണയിച്ച തെരഞ്ഞെടുപ്പിലെ ഫലസൂചന കോൺഗ്രസിനും ബിജെപിക്കും നിർണായകമാണ്. ഇന്ന് വൈകിട്ട് ആറരയ്ക്ക് ശേഷമാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവരിക.

 

 

 


 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ