
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് (Karnataka Assembly Election) നേരത്തെയാക്കുമെന്ന ചര്‍ച്ചകള്‍ക്കിടെ പ്രചാരണങ്ങള്‍ക്ക് മുന്‍കൂട്ടി തുടക്കംകുറിച്ച് ബിജെപിയും (BJP) കോണ്‍ഗ്രസും (Congress). തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായും (Amit Shah) രാഹുല്‍ഗാന്ധിയും (Rahul Gandhi) കര്‍ണാടകയിലെത്തി. ലിംഗായത്തുകളുടെ സിദ്ധഗംഗാ മഠം ഇരുവരും സന്ദര്‍ശിച്ചു. 150 ലേറെ സീറ്റുമായി ഭരണതുടര്‍ച്ച നേടുമെന്ന് ബിജെപി അവകാശപ്പെട്ടു. സംഘടനാ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് രാഹുല്‍ നിര്‍ദേശിച്ചു.
പ്രബല വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദത്തോടെയാണ് തെരഞ്ഞെടുപ്പ് കാഹളത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സിദ്ധഗംഗ മഠത്തിലെത്തി ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളില്‍ അമിത് ഷാ പങ്കെടുത്തു. പിന്നാലെ ലിംഗായത്ത് സന്യാസിമാര്‍ക്കൊപ്പം തുംഗുരുവില് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്കായിരുന്നു തുംഗുരുവിലെ പരിപാടികളുടെ ചുമതല. വിജയേന്ദ്രയെ അമിത് ഷാ പ്രത്യേകം പ്രശംസിച്ചു. വിജയേന്ദ്രയുടെ നേതൃപാടവം കാര്യനിർവ്വഹണവും മികച്ചതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
നാല് സംസ്ഥാനങ്ങളിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്. അടുത്ത വര്‍ഷം 2024നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ വിലയിരുത്തും. മന്ത്രിസഭാ പുനസംഘടനയും നേതൃമാറ്റചര്‍ച്ചകളും നടക്കും. സംസ്ഥാന അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലിന്‍റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കേ പുതിയ അധ്യക്ഷന്‍റെ കാര്യത്തിലും തീരുമാനമുണ്ടാകും.
അതേസമയം താഴെതട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. ഹിജാബ് ഹലാല്‍ പ്രതിഷേധങ്ങള്‍ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദം തേടിയാണ് രാഹുല്‍ഗാന്ധി പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം സജ്ജീവമാണ്.
കർണാടകയിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രവർത്തകരോട് രാഹുൽഗാന്ധി ആഹ്വാനം ചെയ്തു. നേതാക്കൾ ഒറ്റക്കെട്ടായി നിന്നാൽ ഭരണം നേടാം. പ്രവർത്തകരെ ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും നേതാക്കളോട് രാഹുൽ നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam