
ദില്ലി: തകർപ്പൻ ജയം നേടിയ കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം കടുപ്പിക്കുകയാണ്. ഹൈക്കമാൻഡ് മുന്നോട്ടുവച്ച ടേം ഫോർമുല തള്ളിയ ശിവകുമാർ, മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ഇപ്പോഴുള്ളത്. പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ശിവകുമാർ ഹൈക്കമാൻഡിനോട് പറഞ്ഞത്.
1 സിദ്ദരാമയ്യക്ക് അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം കിട്ടിയതാണ്.
2 അധികാരത്തിൽ ഉള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും സിദ്ദരാമയ്യ പാർട്ടി താൽപര്യങ്ങളേക്കാൾ വ്യക്തി താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി.
3 അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.
4 2019 ൽ കൂറു മാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്.
5. 76 വയസ് കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുത്.
ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി ഡി കെ, മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല
സിദ്ദരാമയ്യയാണ് ജനകീയനെന്ന വാദം മുൻനിർത്തി അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ഈ അഞ്ച് കാര്യങ്ങൾ ചൂണ്ടികാട്ടി ശക്തമായി എതിർക്കുകയാണ് പി സി സി അധ്യക്ഷൻ. സിദ്ദരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ പ്രധാനമായും ഡി കെ ഉയർത്തുന്നത്. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡി കെ. അതിനിടെ രാഹുൽ ഗാന്ധിയെ കാണാനും ശിവകുമാർ തീരുമാനിച്ചിട്ടുണ്ട്.
മറുവശത്ത് മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ദരാമയ്യയും കടുംപിടിത്തം തുടരുകയാണ്. മുഖ്യമന്ത്രി പദത്തിൽ അവകാശവാദം ശക്തമാക്കിയ അദ്ദേഹവും രാഹുൽ ഗാന്ധിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ രാഹുലിന്‍റെ നിലപാട് സിദ്ദരാമയ്യക്ക് അനുകൂലമാണ്. എം എൽ എമാരുടെ പിന്തുണ കൂടുതലും തനിക്കായതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് സിദ്ദരാമയ്യയുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam