കര്‍ണാടക നിയമസഭയില്‍ വീണ്ടും അശ്ലീല വീഡിയോ വിവാദം; ഇത്തവണ കുടുങ്ങിയത് കോണ്‍ഗ്രസ് എംഎല്‍എ

By Web TeamFirst Published Jan 29, 2021, 10:29 PM IST
Highlights

ടിവി ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്ലീല സന്ദേശങ്ങള്‍ ഇദ്ദേഹം സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
 

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വീണ്ടും അശ്ലീല വീഡിയോ വിവാദം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുമ്പോള്‍ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. ടിവി ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്ലീല സന്ദേശങ്ങള്‍ ഇദ്ദേഹം സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് അരികെയിരുന്ന ടിവി ക്യാമറമാനാണ് 15 സെക്കന്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ പ്രകാശ് റാത്തോഡ് നിരസിച്ചു. സഭാസമയത്ത് താന്‍ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ താന്‍ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന സന്ദേശം പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് ഫോണില്‍ നിരവധി സന്ദേശം വന്നതിനാല്‍ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ചില മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കര്‍ണാടകയില്‍ മുമ്പും അശ്ലീല വീഡിയോ വിവാദമുണ്ടായിരുന്നു.  2012ല്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടത് പുറത്തായതിനെ തുടര്‍ന്ന് ജെ കൃഷ്ണ പലേമര്‍, സി സി പാട്ടീല്‍, ലക്ഷ്മണ്‍ സവാദി എന്നിവര്‍ രാജിവെച്ചിരുന്നു. 2016ല്‍ യുടി ഖാദര്‍, 2016ല്‍ എന്‍ മഹേഷ് എന്നിവും സമാന വിവാദത്തില്‍ കുടുങ്ങിയിരുന്നു.
 

click me!