ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി, കേന്ദ്രസർക്കാരിന്‍റെ നിർദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

Published : Jun 30, 2023, 12:02 PM ISTUpdated : Jun 30, 2023, 01:01 PM IST
ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി, കേന്ദ്രസർക്കാരിന്‍റെ നിർദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

Synopsis

സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ നിർദേശം പാലിക്കാൻ വൈകിയതെന്തെന്ന് വ്യക്തമാക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്ന് കോടതി

ബംഗളൂരു: ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികൾ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. കേന്ദ്രസർക്കാർ കർശന നിർദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്‍റെ സിംഗിൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ട്വിറ്ററിന്‍റെ വാദങ്ങള്‍ ഇതായിരുന്നു...

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയോ തുടർച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകൾ ഉടൻ പൂട്ടാൻ ട്വിറ്റർ തയ്യാറാണ്.അങ്ങനെയെന്ന് ബോധ്യമില്ലാത്ത അക്കൗണ്ടുകൾ പൂട്ടണമെങ്കിൽ നടപടി ക്രമം പാലിക്കണം.ഐടി ആക്ടിന്‍റെ 69 എ അതിന് കൃത്യം നടപടിക്രമം നിർദേശിക്കുന്നുണ്ട്.അത് പാലിച്ചില്ലെങ്കിൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകും.ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം.അപ്പോൾ ട്വിറ്ററിലെ അക്കൗണ്ടുകൾ മാത്രം പൂട്ടാൻ നിർദേശം നൽകുന്നത് വിവേചനപരമാണ്.

കേന്ദ്രസർക്കാ‍ർ വാദം ഇതായിരുന്നു

ട്വിറ്റർ ഒരു വിദേശ കമ്പനിയാണ്, ഇന്ത്യൻ കമ്പനിയല്ല.അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 19 എ വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ബാധകമാകൂ.ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന ഇന്ത്യൻ പൗരൻമാരുടെ കർതൃത്വം ട്വിറ്റർ ഏറ്റെടുക്കേണ്ടതില്ല.രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കം നിരോധിക്കാൻ വൈകിയാൽ അത് ജനങ്ങളെ ബാധിക്കും.ട്വിറ്റർ അഭിപ്രായപ്രകടനത്തിനുള്ള ഒരു ഉപാധി മാത്രമാണ്, അത് ഒരു ബിസിനസ് പ്ലാറ്റ്‍ഫോം ആണ്, അത് സർക്കാർ നയങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണ്.പത്രങ്ങളിലും ചാനലുകളിലും വരുന്ന ഉള്ളടക്കത്തിന് സ്ഥാപനങ്ങൾ ഉത്തരവാദികളാണ്, ട്വിറ്ററിലെ ഉള്ളടക്കത്തിന് ആരാണ് ഉത്തരവാദി?ട്വിറ്ററിന് ഉത്തരവാദിത്തമുണ്ടെങ്കിൽ സർക്കാർ നിർദേശിക്കുന്ന ഏജൻസികളുടെ ഉത്തരവുകൾ അനുസരിക്കാനും അവർ ബാധ്യസ്ഥരാണ്

കോടതി ഉത്തരവ്

കേന്ദ്രസർക്കാർ വാദങ്ങൾ അംഗീകരിക്കുന്നു, ട്വിറ്റർ സർക്കാർ നയം അനുസരിക്കാൻ ബാധ്യസ്ഥരാണ്.കേന്ദ്രനിർദേശം പാലിക്കാൻ വൈകിയതെന്തെന്ന് വ്യക്തമാക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടു.ട്വിറ്റർ ഒരു സാധാരണ പൗരനല്ല, ഒരു കർഷകനല്ല, ഒരു മില്യൺ ഡോളർ ബിസിനസ് കമ്പനിയാണ്.കേന്ദ്രനിർദേശം പാലിക്കാൻ വൈകിയതിന് 50 ലക്ഷം രൂപ പിഴ നൽകണം, 45 ദിവസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മികച്ച മുന്നേറ്റവുമായി മഹായുതി; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്