
കലബുറഗി: ഒടുവില്‍ സ്വന്തം കൃഷിയിടത്തില്‍ 15 വര്‍ഷത്തിന് മുന്‍പ് സ്വയം തയ്യാറാക്കിയ കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമം. കലബുറഗിയിലെ 96 വയസ് പ്രായമുള്ള സിദ്ദപ്പ മാല്‍കപ്പയെ മരണത്തിന് ശേഷം ഓര്‍മ്മിക്കാന്‍ വേറിട്ട കാരണമാണ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്. നാല് ആണ്‍ മക്കളുടെ പിതാവായ സിദ്ദപ്പ രണ്ട് കല്ലറകളാണ് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനും ഭാര്യയ്ക്ക് വേണ്ടിയും ആയിരുന്നു ഇവ. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദപ്പയുടെ ഭാര്യ നീലമ്മ മരണപ്പെട്ടപ്പോള്‍ ഈ കല്ലറകളിലൊന്നിലാണ് സംസ്കരിച്ചത്.
ബുധനാഴ്ചയാണ് സിദ്ദപ്പ മരിച്ചത്. പിതാവിന്‍റെ ആഗ്രഹം അനുസരിച്ച് അമ്മയുടെ കല്ലറയ്ക്ക് സമീപത്ത് തന്നെ ഒരുക്കിയ കല്ലറയിലാണ് സിദ്ദപ്പയേയും മക്കള്‍ സംസ്കരിച്ചത്. മരണത്തിന് മുന്‍പ് അമരത്വം സംബന്ധിച്ച നിരവധി വിശ്വാസങ്ങള്‍ ഗ്രാമത്തിലുള്ളവരുമായി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദപ്പ. ഇതിന് പുറമേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദപ്പയും ഭാര്യയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. വീരശൈവ വിശ്വാസ പ്രകാരമായിരുന്നു ഇരുവരേയും സംസ്കരിച്ചത്.
ജൂണ്‍ രണ്ടാം വാരത്തില്‍ ജീവനോടെയിരിക്കെ തന്നെ സ്വന്തം മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത വൃദ്ധന്‍ വൈറലായിരുന്നു. ജീവനോടെയിരിക്കുമ്പോള്‍ ഒരാള്‍ക്ക് മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് തന്നെ അസാധാരണമാണ്. കൂടാതെ അത് സ്വയം തന്നെ ചെയ്തുവെന്നതാണ് ഈ സംഭവത്തിലെ പ്രത്യേകത. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ജാട്ട ശങ്കര്‍ എന്ന വൃദ്ധനാണ് ഇത്തരത്തില്‍ വിചിത്രമായ പെരുമാറ്റത്തെ തുടര്‍ന്ന് വൈറലായത്. ഏറെ കാലമായി ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാത്തതിനാല്‍ മരിച്ചുകഴിയുമ്പോള്‍ ഇവര്‍ തന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്യില്ല എന്ന തോന്നലാണ് വൃദ്ധനക്കൊണ്ട് ഈ 'കടുംകൈ' ചെയ്യിച്ചതെന്ന് ഗ്രാമത്തിലുള്ളവര്‍ വിശദമാക്കുന്നത്.
നേരത്തെ തന്നെ താൻ മരിച്ചുകഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണം എന്ന് ഒസ്യത്ത് പോലെ ഇദ്ദേഹം പലരോടും പലതും പറഞ്ഞുവച്ചിരുന്നു. പോരാത്തതിന് രണ്ട് കൊല്ലം മുമ്പ് ഒരു കോണ്‍ക്രീറ്റ് തട്ട് പണിത്, ഇതിലായിരിക്കണം തന്‍റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത് എന്ന് ഏവരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ഭാര്യ മുന്നിയുമായി പുതിയ എന്തോ തര്‍ക്കമുണ്ടായതോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ ഇയാള്‍ സ്വയം ചെയ്തത്. മരിച്ച് പതിമൂന്നാം നാള്‍ നടത്തുന്ന വലിയ സദ്യയും ജാട്ട ശങ്കര്‍ ഒരുക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam