
ബെംഗളൂരു: കൊവിഡ് തടയാനെന്ന പേരില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം വിലക്കി കര്‍ണാടകത്തിലെ ഗ്രാമപഞ്ചായത്ത്. രാമനഗരയില്‍ അങ്കനഹളളി ഗ്രാമപഞ്ചായത്തിന്റെ വിവാദ നടപടി. ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ വരെ പിഴയും. മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മതസ്പര്‍ധ വളര്‍ത്തിയതിന് കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റുചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഹേഷാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്. വിളംബര ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാമനഗര പൊലീസ് നടപടി സ്വീകരിച്ചു. രണ്ട് പേര്‍ അറസ്റ്റിലായതിന് പിന്നാലെ പഞ്ചായത്തംഗങ്ങളും പ്രസിഡന്റും ഒളിവിലാണ്. കൊവിഡ് വ്യാപനത്തിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുടെക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടകത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 3 ശതമാനം ആണ് നിസാമുദീന്‍ ബന്ധമുളളത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ പ്രചാരണം സജീവമാണ്. ബിജെപി എംപി ശോഭ കരന്തലജയും എംഎല്‍എ ബസവനഗൗഡ യത്‌നാലും ഉള്‍പ്പെടെയുളളവര്‍ വിദ്വേഷ പരാമര്‍ശവുമായെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam