മുസ്ലിം സ്ത്രീകൾക്കെതിരെ അപകീർത്തി കാര്‍ട്ടൂൺ പ്രചരിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

By Web TeamFirst Published Jun 2, 2023, 7:59 PM IST
Highlights

മുസ്ലിം സ്ത്രീകൾ കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നർഥം വരുന്ന കാർട്ടൂണാണ് ഇയാൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചത്.

ബെംഗളൂരു: മുസ്ലിം സ്ത്രീകൾക്കെതിരെ അപകീർത്തികരമായ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജു തുംബാക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. മുസ്ലിം സ്ത്രീകൾ കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നർഥം വരുന്ന കാർട്ടൂണാണ് ഇയാൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചത്. തുടർന്ന് വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളുടെ വാട്സ് ആപ് സ്റ്റാറ്റസ് വൈറലായതിനെ തുടർന്ന് മുസ്ലിം സംഘടനകൾ രംഗത്തെത്തി. എത്രയും പെട്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെക്ഷൻ 295 (എ) , 505 (1) (സി) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. 

മംഗളൂരുവിൽ കഴിഞ്ഞ ദിവസം സദാചാര പൊലീസ് ആക്രമണമുണ്ടായിരുന്നു. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി.

ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ‌ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരുമായിരുന്നു. അക്രമികൾ മൂന്ന് യുവാക്കളെയും മർദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി  7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കൾ സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു. കുറച്ച് ആളുകൾ വന്ന് പേരടക്കമുള്ള വിവരങ്ങൾ ചോദിച്ച ശേഷം മൂന്ന് ആൺകുട്ടികളെയും മർദിക്കുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മെഡിക്കൽ കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. 

ബംഗ്ലാദേശികളെന്ന് മുദ്രകുത്തി; ബെംഗളൂരുവിൽ ജോലിക്കെത്തിയ ബംഗാൾ ദമ്പതികൾ ജയിലിൽ കിടന്നത് 301 ദിവസം!

click me!