
ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിലെ അന്വേഷണം സംബന്ധിച്ച് ടിവികെ നേതൃത്വം രണ്ട് തട്ടിൽ. സിബിഐ അന്വേഷണം വേണമെന്ന് ആധവ് അർജുന ആവശ്യപ്പെട്ടു. കരൂരിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് ബുസി ആനന്ദ് വ്യക്തമാക്കി. പാർട്ടിയെ സമ്മർദത്തിലാക്കാൻ ബിജെപിക്ക് അവസരം ലഭിക്കുമെന്ന് വാദം.
വിജയ്ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനമെടുത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് ഡിഎംകെ വൃത്തങ്ങൾ പറഞ്ഞു. സ്റ്റാലിൻ പറഞ്ഞത് മൂന്ന് കാരണങ്ങളാണ്
1. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകും. രാഷ്‌ട്രീയ യോഗങ്ങളിലെ അപകടത്തിൽ പാർട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ല
2. വിജയ്‍യെ ഒറ്റപ്പെടുത്തിയാൽ ബിജെപി അവസരം ആക്കും.
സാഹചര്യം മുതലെടുത്ത് സഖ്യത്തിന് ശ്രമിക്കും
3. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നൽകരുത്
അതേസമയം കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. വിജയ്‌യുടെ 'രാഷ്ട്രീയ ഗൂഢാലോചനാ' ആരോപണങ്ങൾ അവഗണിച്ച് ഡിഎംകെ നേതാവ് സെന്തിൽ ബാലാജി, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടെ പിഴവിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഭരണകക്ഷിയായ ഡിഎംകെ.
വിജയ്‌യുടെ പാർട്ടി റാലിക്കിടെ ഉണ്ടായ ദുരന്തം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതികാര നടപടികളാണെന്നും, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് വിജയ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പാടെ തള്ളിക്കളഞ്ഞുകൊണ്ട്, പോലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ടിവികെ പാലിച്ചില്ലെന്നും അനിയന്ത്രിതമായ ജനക്കൂട്ടമാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് സർക്കാർ നിലപാട്. ഇതിന് തെളിവായി സർക്കാർ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. സംഭവം അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിച്ചു.