
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് ഹർജി നൽകിയത്. രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്‍യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി നാളെ ജസ്റ്റിസ് എൻ സെന്തിൽകുമാർ പരിഗണിക്കും. അതേസമയം, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാർഗരേഖ തയാറാക്കുംവരെ വിജയ് യുടെ റാലി അനുവദിക്കരുതെന്ന് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദേശം നൽകും.
7 മണിക്കൂർ ജനക്കൂട്ടം കാത്തുനിന്നത് വിജയ് കാരണമാണ്. ഉച്ചയ്ക്ക് 12ന് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചു. വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതും അപകടത്തിനു കാരണമായെന്നും ഹർജിക്കാരൻ പറയുന്നു. വിജയ്‍യെ ഒഴിവാക്കിയതിന്റെ കാരണം അധികാരികൾക്ക് മാത്രമേ അറിയൂ. വിജയ്‍യെ ഒഴിവാക്കുന്നത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാണ്. ബുസി ആനന്ദിനെതിരെ കേസെടുത്ത് കണ്ണിൽ പൊടിയിടാൻ ആണെന്നും ഹർജിയിൽ പറയുന്നു.