
ദില്ലി: ജമ്മു കശ്മീരിൽ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിൽ ഒന്നായ കശ്മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ റെയ്‌ഡ്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയാണ് പരിശോധന നടത്തുന്നത്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പേരിലാണ് റെയ്‌ഡ്.
വേദ് ഭസിൻ സ്ഥാപിച്ച കശ്മീർ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുൻപും സ്ഥാപനത്തിൽ പല വിധത്തിലുള്ള പരിശോധനകൾ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിർത്തിയത്. പിന്നീട് ഓൺലൈൻ എഡിഷനായി പ്രവർത്തനം തുടരുകയായിരുന്നു.
വേദ് ഭസിൻ മരിച്ച ശേഷം മകൾ അനുരാധ ഭസിനും ഭർത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിൻ്റെ എഡിറ്റർ. അനുരാധ മാനേജിങ് ഡയറക്ടറാണ്.
ഇന്ന് രാവിലെ ആറ് മണിയോടെ സ്ഥാപനത്തിൻ്റെ മാനേജർ സഞ്ജീവ് കർണിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെയും കൂട്ടി സ്ഥാപനത്തിൻ്റെ ഓഫീസിലെത്തി റെയ്‌ഡ് ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. അനുരാധയെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.