
ദില്ലി: പഠിക്കാന്‍ പാകിസ്ഥാനില്‍ (Pakistan) പോയ 17കശ്മീരി യുവാക്കള്‍ (Kashmir Youth) തീവ്രവാദികളായി മടങ്ങിയെത്തി സൈന്യവുമായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍. പാകിസ്ഥാനില്‍ ഉപരിപഠനം (Pakistan Higher Education) വിലക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് ഇതാണ് പ്രധാനകാരണം എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പഠനം നടത്താന്‍ പോയ 17 കശ്മീരി യുവാക്കളാണ് തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 2015 മുതലുള്ള കണക്കാണ് ഇത്.
ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ നീക്കമാണ് 'പാകിസ്ഥാന്‍ ഉപരിപഠനം'. അതിനാല്‍ തന്നെ യുവാക്കള്‍ കരുതിയിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും സുരക്ഷ വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിൽ നിന്നുള്ളവർ പാക്കിസ്ഥാനിൽ പഠനം നടത്തുന്നത് തടഞ്ഞ് യുജിസിയും എഐസിടിഇയും ഈയിടെ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
ഈ യുവാക്കളെ അതിർത്തി കടത്തി ബ്രേയിന്‍വാഷ് ചെയ്യുകയും അവരിൽ ചിലർക്ക് ആയുധ പരിശീലനം നൽകുകയും അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്‌തതായി സുരക്ഷസൈന്യം പറയുന്നു.
പാകിസ്ഥാൻ കോളേജുകളിലെ എംബിബിഎസ് സീറ്റുകൾ വിറ്റ് വരുമാനം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതിന് ഹുറിയത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ജമ്മു കശ്മീർ പോലീസിന്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്ഐഎ) കുറ്റപത്രം സമർപ്പിച്ചിരുന്നു. ജമ്മു കശ്മീരിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി സമീപ വർഷങ്ങളിൽ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ട്.
വിശ്വാസ്യതയ്ക്ക് പാക്കിസ്ഥാനിലെ ഹുറിയത് ഓഫിസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കാശ്മീരി വിഘടനവാദികളും അവരുടെ ബന്ധുക്കളും 1990 കളിൽ അനധികൃത ആയുധ പരിശീലനം നേടുന്നതിനായി പാകിസ്ഥാനിലേക്ക് പോയി പാക് അധിനിവേശ കശ്മീരിലും മറ്റ് പ്രദേശങ്ങളിലും സ്ഥിരതാമസമാക്കിയവരാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് എന്നാണ് കേന്ദ്രം പറയുന്നത്.