
ദില്ലി: ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു .മാർപാപ്പ ഇന്ത്യയിലെത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ഗോവ തെരഞ്ഞെടുപ്പ് വേളയിലും ഉണ്ടായതാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷങ്ങളുടെ പരാതികൾ കേൾക്കാൻ വിപുലമായ ഒരുക്കങ്ങൾ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണ്. ക്രിസ്മസ് വിരുന്നില്‍ മണിപ്പൂർ എന്തുകൊണ്ട് ചർച്ചയായില്ല? മണിപ്പൂർ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ട്? .ക്രൈസ്തവർ അകന്നു പോകുമെന്ന ഭയം കോൺഗ്രസിനില്ല.ക്രൈസ്തവരേയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടർ ജോർജ്, മാനുവൽ, കായികതാരം അഞ്ജു ബോബി ജോർജ്, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരുൾപ്പടെ 60 പേരാണ് മോദിയുടെ വിരുന്നിൽ അതിഥികളായത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങിലാണ് അടുത്ത വർഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു.
ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള സംഘപരിവാർ നീക്കങ്ങളോട് മണിപ്പൂർ കലാപത്തിന് പിന്നാലെ സഭ നേതൃത്ത്വം മുഖം തിരിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ഹമാസ സംഘർഷത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുൻകൈയെടുത്ത് ശ്രമം വീണ്ടും സജീവമാവുകയാണ്. ദേശീയതലത്തിലാണ് നീക്കമെങ്കിലും കേരളത്തിൽ ക്രൈസ്തവരുടെ പിന്തുണ ആർജ്ജിക്കുകയാണ് ബിജെപി ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam