
ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനവുമായി ബന്ധിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ബിജെപി. പ്രതിപക്ഷത്തിന്റേത് തികച്ചും പക്ഷപാതപരമായ കാഴ്ചപ്പാടാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയും ഇസ്രായേലും ഈ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് 'ആക്സിയോസ്' ലേഖനം ഉദ്ധരിച്ച് മാളവ്യ പറഞ്ഞു. അടിസ്ഥാനരഹിതവും യുക്തിയ്ക്ക് നിരക്കാത്തതുമായ വാദങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയെ വേട്ടയാടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയിലെ പ്രതിപക്ഷത്തോടും ഇടത് പക്ഷത്തോടും എനിക്ക് സഹതാപം തോന്നുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെടുത്തി ഇസ്രായേൽ-യുഎസ് സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയത് അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണെന്ന് ഇന്നലെ വരെ അവർ വിളിച്ചുപറയുകയായിരുന്നു. ഇത് മനഃപൂർവവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണമാണ്.’ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അമിത് മാളവ്യ വ്യക്തമാക്കി. ഫെബ്രുവരി 23-ന് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. അതായത് പ്രധാനമന്ത്രി ഇസ്രായേലിൽ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇതോടെ പൊളിഞ്ഞു വീണിരിക്കുകയാണെന്നും മാളവ്യ പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഖമനെയിയുടെ വധത്തിൽ മോദി സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തിരുന്നു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു സോണിയയുടെ വിമർശനം. മോദിയുടെ സന്ദർശനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇറാനിൽ ആക്രമണം നടന്നത് ആശങ്കാജനകമാണെന്നും ധാർമ്മികമായ വ്യക്തതയില്ലാതെയാണ് ഇന്ത്യ ഇസ്രായേലിന് പിന്തുണ നൽകുന്നതെന്നുമായിരുന്നു സോണിയയുടെ വിമർശനം.
കോൺഗ്രസ് നേതാവ് റാഷിദ് അൽവിയും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി നടത്തിയ ചർച്ചകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിലവിലെ സർക്കാർ ഇന്ത്യയുടെ വിദേശനയം നശിപ്പിച്ചെന്നും ഇസ്രായേലിനെ സ്വന്തം പിതൃഭൂമിയായി കാണുന്നതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്നും ആരോപിച്ചു.
ഫെബ്രുവരി 28ന് ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഇറാഖ്, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ്-ഇസ്രായേൽ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെ പശ്ചിമേഷ്യയിലൊന്നാകെ യുദ്ധം വ്യാപിക്കുകയായിരുന്നു. ഖമനെയിയുടെ മകൻ മൊജ്താബയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam