
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് നേരെ ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ ദളിത് എംപിമാരുടെ പ്രതിഷേധത്തിനൊടുവില്‍ കേസെടുത്ത് പൊലീസ്. ദില്ലി പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ മൂന്നര മണിക്കൂറോളം നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ഖര്‍ഗയെ അപമാനിച്ച സംഭവം നടന്ന ഉത്തരാഖണ്ഡില്‍ കേസെടുത്തു. രാഷ്ട്രപതിയെ കണ്ട് ഇടപെടല്‍ തേടാന്‍ എംപിമാര്‍ ശ്രമിച്ചെങ്കിലും സന്ദര്‍ശനാനുമതി കിട്ടിയിരുന്നില്ല.
മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച് മടങ്ങിയ വേദി ശുദ്ധീകരിച്ച സംഭവത്തില്‍ മിന്നല്‍ പ്രതിഷേധമായിരുന്നു കോണ്‍ഗ്രസ്-ദളിത് എംപിമാരുടേത്. അന്വേഷണം ഊര്‍ജ്ജിതമല്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രപതിയെ നേരില്‍ കണ്ട് നിവേദനം നല്‍കാനായിരുന്നു നീക്കം. എന്നാല്‍ ഉച്ചക്ക് രണ്ട് മണി വരെയും രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. മൂന്നരയോടെ 15 എംപിമാര്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. പരാതി സ്വീകരിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. മൂന്നര മണിക്കൂറോളം നേരം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഖര്‍ഗെക്ക് ജാതി അധിക്ഷേപം നേരിട്ട ഹല്‍ദ്വാനി ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസെടുത്ത വിവരം അറിയിച്ചതോടെ എംപിമാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച് മടങ്ങിയ ശേഷം വേദി ശുദ്ധീകരിച്ച ശ്രീറാം ധര്‍മ്മാര്‍ത്ഥ് സേവ ന്യാസ് പ്രസിഡന്‍റ് ഗിരീഷ് ചന്ദ്ര പാണ്ഡെ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് ഉത്തരാഖണ്ഡില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. ശുദ്ധീകരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി ജെപി നദ്ദയടക്കം പാര്‍ലമെന്‍റില്‍ ഉറപ്പ് നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. നിലവില്‍ ഉത്തരാഖണ്ഡിലും, ബംഗലുരുവിലുമായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam