
ലക്നൗ: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫർ നഗറിലെ കിസാൻ മഹാ പഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന ബിജെപിയെ തോൽപ്പിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. യുപിയിൽ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അതെ സമയം കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി.
കേരളം അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ കർഷകരാണ് കാർഷിക നിയമങ്ങൾക്കും ബി ജെ പി സർക്കാരുകൾക്കുമെതിരെ പ്രതിഷേധവുമായി മുസഫർ നഗറിലേക്ക് എത്തിയത്. കലാപം നടന്ന മണ്ണിൽ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് നൽകുന്നത് ശക്തമായ സന്ദേശമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ യുപി, മിഷൻ പഞ്ചാബ്, മിഷൻ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന പ്രഖ്യാപിച്ചു. ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ദർശൻ പാൽ , അടക്കമുള്ളവർ മഹാ പഞ്ചായത്തിന് എത്തി. കർഷകർ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ് അവർക്കൊപ്പം നിൽക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. മഹാ പഞ്ചായത്തിന്റെ ഭാഗമായി യുപിയിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
അതിനിടെ കർഷകസമരത്തെ പിന്തുണച്ച് ബിജെപി എംപി വരുണ് ഗാന്ധി രംഗത്തെത്തി. കർഷകര്‍ നമ്മുടെ ചോരയും മാംസവുമാണെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കും വരെ ചർച്ചകൾ തുടരണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. മഹാപഞ്ചായത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് വരുൺ ഗാന്ധിയുടെ ട്വിറ്റർ പ്രതികരണം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam