
ദില്ലി: നാഷണൽ ഹെറാൾഡ് (National Herald) കേസിൽ സോണിയ ഗാന്ധിക്കും (Sonia Gandhi) രാഹുല്‍ ഗാന്ധിക്കും (Rahul Gandhi) ഇ ഡി നോട്ടീസ് നൽകിയതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ച നടപടി, പകപോക്കൽ രാഷ്ട്രീയത്തിന്‍റെയും കോൺഗ്രസിനെതിരെ കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും തുടർച്ചയാണെന്നും കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. 2015 - ൽ തെളിവിന്‍റെ കണിക പോലുമില്ലാതെ അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കുന്ന നടപടിക്ക് പുറകിൽ ഉള്ളത് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന അതിരൂക്ഷമായ സാമ്പത്തിക തകർച്ചയും, തൊഴിലില്ലായ്മയും, ജനങ്ങൾക്കിടയിലേക്ക് സംഘപരിവാർ സംഘടനകൾ അഴിച്ചുവിടുന്ന വർഗീയ വിഷ പ്രചരണം കാരണം രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയും മറച്ചുവെക്കാനുള്ള തന്ത്രം ആണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
കൊടിക്കുന്നിൽ സുരേഷിന്‍റെ വാക്കുകൾ
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഹാജരാകാൻ വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ച നടപടി, പകപോക്കൽ രാഷ്ട്രീയത്തിന്‍റെയും കോൺഗ്രസിനെതിരെ കഴിഞ്ഞ എട്ട് വർഷമായി മോഡി സർക്കാർ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്‍റെയും തുടർച്ചയാണ്. 2015 - ൽ തെളിവിന്‍റെ കണിക പോലുമില്ലാതെ അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കുന്ന നടപടിക്ക് പുറകിൽ ഉള്ളത് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന അതിരൂക്ഷമായ സാമ്പത്തിക തകർച്ചയും, തൊഴിലില്ലായ്മയും, ജനങ്ങൾക്കിടയിലേക്ക് സംഘപരിവാർ സംഘടനകൾ അഴിച്ചുവിടുന്ന വർഗീയ വിഷ പ്രചരണം കാരണം രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയും മറച്ചുവെക്കാനുള്ള തന്ത്രം ആണ്. സി ബി ഐ , ഈ ഡി, എൻ സി ബി തുടങ്ങിയ ഓരോ കേന്ദ്ര ഏജൻസികളെയും അവയുടെ പൊതുവായ സ്വഭാവത്തെ അട്ടിമറിച്ചു കൊണ്ട് ബി ജെ പിയുടെ ഗുണ്ടാ സംഘങ്ങൾ ആക്കി അധപതിപ്പിച്ച് സ്ഥാപനങ്ങളുടെ ശ്രേഷ്ടതയും നിരപേക്ഷതയും ഇല്ലാതാക്കി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്ക് തള്ളിയിടുകയാണ് മോദി സർക്കാർ ചെയ്തതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി വിമർശിച്ചു.
നാഷണൽ ഹെറാൾഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്
2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യവന്‍ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇ ഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്. നാളെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. സോണിയ ഗാന്ധി ബുധനാഴ്ച ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും,കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കാന്‍ നോക്കേണ്ടെന്നുമാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചത്. വിദേശത്തായതിനാല്‍ അഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂയെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.