
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കൊല്‍ക്കത്ത കോടതി. കോളേജ് അധ്യാപകരായിരുന്ന പ്രാണ്‍ ഗോപിനാഥ് ദാസ്, രേണുക ദാസ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2015 ജൂലൈ 15 നാണ് പ്രതി അരുംകൊല നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് കേസിനെ കോടതി വിശേഷിപ്പിച്ചത്. ക്രൂരമായി മര്‍ദിച്ചായിരുന്നു ദമ്പതികളെ ഇയാൾ കൊലപ്പെടുത്തിയത്.
മുഖം വികൃതമാക്കിയ നിലയിലായിരുന്നു. സഞ്ജയ് സെന്‍ എന്ന റിക്ഷ ഡ്രൈവറാണ് ക്രൂരമായ കൊല നടത്തിയത്. ഇയാൾ ഇവരുടെ സഹായികൂടെ ആയിരുന്നു. കൊല്ലപ്പെട്ടവരുടെ ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടുന്ന രീതിയിലായിരുന്നു ഇയാൾക്കുള്ള സ്വാധീനം. സീൽഡ സെഷൻസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അനിർബൻ ദാസാണ് കേസില്‍ വാദം കേട്ട് വിധി പറഞ്ഞത്. ആക്രമണത്തിന് ഇരയായ ദമ്പതികളുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ഏകദേശം നാലുമണിക്കൂറോളം പ്രതി മരിച്ചവരോട് ക്രൂരതകാട്ടി എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam