
ദില്ലി : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 പേജുള്ള റിപ്പോര്‍ട്ടെന്നാണ് സമർപ്പിച്ചതെന്നാണ് സൂചന. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താൻ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു.
ജൂൺ 24നാണ് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ദില്ലിയിൽ എത്തിച്ചത്. വിമാനാപകടത്തിലെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ബ്ലാക് ബോക്സിൽ നിന്നും ദില്ലിയിൽ വച്ചുതന്നെ വിവരങ്ങൾ ശേഖരിക്കാനായെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. മുൻവശത്തെ ബ്ലാക്ക് ബോക്സിലെ ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ സുരക്ഷിതമായി വീണ്ടെടുത്ത്, മെമ്മറി മൊഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൌൺലോഡ് ചെയ്തു. കോക്പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേ സമയം ദുരന്തത്തെ കുറിച്ച് എയര്‍ഇന്ത്യ വിശദീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന് പാര്‍ലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. സുരക്ഷ പിഴവുകള്‍ ആവർത്തിക്കുന്നത് ഗുരുതരമാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഓഡിറ്റ വേണമെന്നും യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam