
കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.
അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. താന്‍ രുദ്രാക്ഷം ധരിക്കുന്നയാളാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും ആയിരുന്നു പ്രതിയുടെ വാക്കുകള്‍. ഒരു ഐപിഎസ് ഉദ്യോഗസ്ഥനും കുറ്റകൃത്യത്തില്‍ പങ്കുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു.
കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനീ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. സിബിഐയാണ് കേസ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനർജി സർക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam